Monday, October 13, 2008

മറക്കാനാവാത്തവര്‍ .7. പ്രൊഫ. ജോണ്‍സി ജേക്കബ്

ഒരു പഴയ ചിത്രം . (എന്റെ ആല്‍ബത്തില്‍ നിന്നും)

കാവി മുക്കിയ പരുക്കന്‍ ഖദറണിഞ്ഞ ഒരു കോളജ് പ്രൊഫസര്‍.
പ്രകൃതി സംരക്ഷണത്തിനു വേണ്ടി ഒത്തിരി പോരാടി,
മണ്ണിനെയും മരങ്ങളെയും മലകളെയും മനുഷ്യരെയും സ്നേഹിച്ച് സ്നേഹിച്ച്,
ഇതാ യാത്രയായി.
വ്യത്യസ്തനായ ഒരാള്‍ കൂടി വിടപറഞ്ഞു.
പ്രോഫ. ജോണ്‍ സി ജേക്കബ്.
ഇന്നലത്തെ പത്രങ്ങളിലൂടെയേ അറിയാന്‍ കഴിഞ്ഞുള്ളൂ.സംസ്കാരവും കഴിഞ്ഞു.
ഗുരു നിത്യ ചൈതന്യ യതിയുടെ ഊട്ടിയിലെ ആശ്രമത്തില്‍ വച്ച് 1988ലാണ് അദ്ദേഹത്തെ
പരിചയപ്പെട്ടത്.
പ്രകൃതിയെ നോവിക്കുന്ന ഒരു പ്രവൃത്തിക്കും കൂട്ടു നില്‍ക്കാത്ത ഒരാള്‍.
അത്തരം പോരാട്ടങ്ങളില്‍ ഒരിക്കലും അദ്ദേഹത്തിന് വിട്ടു വീഴ്ച്കയില്ലായിരുന്നു.
ലാളിത്യത്തിന്റെ സഹചാരിയായിരുന്നു, പയ്യന്നൂര്‍ കോളജിലെ ജന്തുശാസ്ത്ര വിഭാഗം തലവനായിരുന്ന പ്രൊ.ജോണ്‍സി.
ആശയങ്ങള്‍ പങ്കിടാന്‍ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
പേപ്പറിന്റെ നിലവാരം മെച്ചമായിരുന്നില്ലെങ്കിലും,
അതിലെ
ആശയങ്ങള്‍ക്ക് നല്ല നിലവാരമായിരുന്നു.
മൈന, സൂചിമുഖി, ആന്‍ ഖ്,പ്രസാദം എന്നിവ.
ഞാന്‍ പരിചയപ്പെട്ട കാലത്ത് ‘ആന്‍ ഖ്’പ്രചാരത്തിലുണ്ടായിരുന്നു.
വളരെക്കാലം ജോണ്‍സിയങ്കിള്‍ എനിക്ക് ആന്‍ ഖ് കൃത്യമായി അയച്ചു തന്നിരുന്നു.
തൊണ്ണൂറ്റിയഞ്ചില്‍ എറണാകുളത്തു നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ്സില്‍ വച്ച് യാദൃശ്ചികമായി അദ്ദേഹത്തെ കണ്ടു.
അന്നും പരിസ്തിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം വാചാലനായതോര്‍ക്കുന്നു.
ഞാന്‍ ഗുരു നിത്യയുടെ ആശ്രമത്തിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പുത്രി(വളര്‍ത്തുമകള്‍) മേബിള്‍,
ഏതാനും ദിവസം അവിടെ വന്നു താമസിച്ചിരുന്നു. എല്ലാവരോടും പെട്ടെന്നടുക്കുന്ന അവള്‍ ഒരു പൂമ്പാറ്റയെപ്പോലെ ഒരാഴ്ച അവിടെ പാറി നടന്നത് ഞാന്‍ മറന്നിട്ടില്ല. അവള്‍ക്ക് എന്നോടും നല്ല സ്നേഹമായിരുന്നു.
മേബിള്‍(മീര) വിവാഹിതയായി എന്ന് അദ്ദേഹം പിന്നീട് കണ്ടപ്പോള്‍ പറഞ്ഞു.
ഇപ്പോള്‍ എവിടെയാണോ ആവോ.
ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ചില സായന്തനങ്ങളില്‍ ഗുരുവും
ജോണ്‍സിയങ്കിളും പ്രകൃതിഭംഗി നുകര്‍ന്ന്, വിദ്യാര്‍ഥികളായ ഞങ്ങളോട് പ്രകൃതി സ്നേഹ സംവാദം നടത്തി, മെല്ലെ മെല്ലെ നടന്നു നീങ്ങിയിരുന്നതും ഓര്‍മ്മ വരുന്നു.
സൈലന്റ് വാലിയെ രക്ഷിക്കാന്‍ മുന്നിരയിലുണ്ടായിരുന്ന പ്രൊ. ജോണ്‍സി നേച്ചര്‍ ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചു. അവയുടെ നേതൃത്വത്തില്‍ നിരവധി പ്രകൃതി സഹവാസങ്ങള്‍ നടന്നിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങളും ഈ പ്രകൃതിസ്നേഹിക്കു ലഭിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ‘വനമിത്ര’ പുരസ്കാര ജേതാവ് (2005) പ്രൊഫ. ജോണ്‍സിയാണ്.
ഉറങ്ങുന്ന താഴ്വരകള്‍,പ്രകൃതി നിരീക്ഷണവും വ്യാഖ്യാനവും എന്നീ പുസ്തകങ്ങള്‍ രചിച്ചു.
പത്തു പന്ത്രണ്ട് വര്‍ഷമായി എനിക്ക് അദ്ദേഹവുമായി ആശയവിനിമയമേ ഇല്ലാതായി.
പണ്ടൊക്കെ വല്ലപ്പോഴും കത്തുകള്‍ അയച്ചിരുന്നു.
പ്രൊ.ജോണ്‍സി, എടാട്ട് പി. ഒ എന്ന വിലാസത്തില്‍.
ഇപ്പോള്‍ ഒരു കുറ്റബോധം. പരിസ്ഥിതിയുടെ ആ വലിയ ആചാര്യനെക്കുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ സന്ദര്‍ശിക്കാനോ തിരക്കിനിടയില്‍(ഒരു ബുദ്ധിമുട്ടുമില്ലാത്ത കാര്യമായിരുന്നിട്ടും) ഞാന്‍ മിനക്കെട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍. പല തവണ കണ്ണൂര്‍ക്ക് പോയി.
പയ്യന്നൂര്‍ക്കാരെ കാണുമ്പോള്‍ പ്രൊ. ജോണ്‍സിയെക്കുറിച്ചു ചോദിക്കും.
അതിനപ്പുറം ഒന്നുമുണ്ടായില്ല.
അടുത്ത കണ്ണൂര്‍ യാത്രയില്‍ ഏടാട്ട് പോകണം എന്നു വിചാരിക്കുന്നു.
പ്രോഫ. ജോണ്‍സിയുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ ഒരുപിടി സ്നേഹമലരുകളര്‍പ്പിക്കുന്നു.