Monday, February 16, 2009

മറക്കാനാവാത്തവര്‍-10. അഡ്വ.കുമരകംശങ്കുണ്ണിമേനോന്‍

കോട്ടയം വാര്‍ത്തയുടെ മൊബൈല്‍ സന്ദേശം ഏഴാം തിയതി(ഫെബ്രു: 7) രാവിലെ എനിയ്ക്കും ലഭിച്ചു. അഡ്വ. കുമരകം ശങ്കുണ്ണി മേനോന്‍ അന്തരിച്ചു. വിളിച്ച് അന്വേഷിച്ചപ്പോള്‍ വൈകിട്ട് 5 നു സംസ്കാരം നടക്കുമെന്നറിഞ്ഞു. പിന്നീടും പലരും വിളിച്ചു പറഞ്ഞു, ശങ്കുണ്ണിമേനോന്‍സാര്‍ മരിച്ചു എന്ന്. ഞാനും അപ്പോള്‍ഈ ദു:ഖ വാര്‍ത്ത പലരെയും വിളിച്ചറിയിച്ചു.
പ്രഗല്‍ഭനായ അഭിഭാഷകന്‍, മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍, സി.പി.ഐ നേതാവ്, ഉജ്ജ്വല വാഗ്മി,നല്ല കലാകാരന്‍, അതിലുപരി കലാസ്വാദകന്‍ , കുമരകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സംഗീത നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ്, കെ.പി.എ.സിയുടെ മുന്‍ സാരഥി..... എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലേയ്ക്ക് ജനപ്രവാഹം. രാവിലെയാണ് മരിച്ചതെങ്കിലും വൈകിട്ടു തന്നെ സംസ്കാര ചടങ്ങ് നടന്നു.
മൃതശരീരം കണ്ട ശേഷം ഞാന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെക്കാണാന്‍ അകത്തേയ്ക്കു ചെന്നു.
ശ്രീമതി ഇന്ദു. ബി.നായരോടും( വനിതയുടെ മുന്‍ എഡിറ്റര്‍) തന്റെ പെണ്‍ മക്കളോടുമായി ഓരോന്നു പറഞ്ഞു കരയുകയാണ് അവര്‍.
പതിനാറു വയസ്സില്‍ മേനോന്‍സാറിന്റെ നിഴലായി കൂടിയതാണ്. “ഞാന്‍ ഈ എഴുപതാം കാലത്തും വിളിക്കും മോളേ, എന്റെ ഉണ്ണിച്ചേട്ടനെ... ഉണ്ണിച്ചേട്ടാ, ഉണ്ണിച്ചേട്ടാ.....”. ഒരു വേള അവര്‍ മകളെ വിളിച്ചു ചോദിക്കുന്നതു കേട്ടു, “ അമ്മ ഇന്ന് എവിടെ കിടക്കും മോളേ?”. അസുഖം അദ്ദേഹത്തെ നേരത്തെ ബാധിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതമായി വന്ന ഹൃദയാഘാതം മൂലമുള്ള ആ വേര്‍പാട് ശ്രീമതി അമ്മിണിയെ (രാജ ലക്ഷ്മി മേനോന്‍) വല്ലാതെ ഉലച്ചു കളഞ്ഞു. വാര്‍ദ്ധക്യമായല്‍ ഒരുമിച്ചുള്ള യാത്രയും ഒരു മുറിയിലുള്ള കിടപ്പുമൊന്നും വലിയ കാര്യമാക്കാത്ത ദമ്പതികള്‍ക്ക് അപവദമായിരുന്നു, ഈ മാതൃകാ ദമ്പതികള്‍.
രഞ്ജിനി സംഗീത സഭയുടെ സംഗീത പരിപാടികള്‍ കേള്‍ക്കാനും, കഥകളി കാണാനും മറ്റും ശങ്കുണ്ണി മേനോന്‍ സാറിന്റെ സഹചാരിയായി അമ്മിണിയമ്മയും ഉണ്ടായിരുന്നു. കലാകാരന്മാരും കേരളത്തിലെ പഴയകാല നേതാക്കളടക്കമുള്ള കമ്മ്യൂണിസ്റ്റുകാരുമൊക്കെ ആ അമ്മ വച്ച ഭക്ഷണം കഴിക്കാനിഷ്ടപ്പെട്ടിരുന്നു എന്നും കേട്ടിട്ടുണ്ട്.
കുമരകത്തെ മേനോന്‍ വീട്ടിലെ വിശേഷങ്ങളും ശങ്കുണ്ണിമേനോന്റെ പ്രാഗല്‍ഭ്യത്തെക്കുറിച്ചുമൊക്കെ
ചെറിയ പ്രായത്തിലേ, ഞാന്‍ കേട്ടിരുന്നത് എന്റെ അച്ഛന്റെ കുഞ്ഞമ്മായി(അമ്മിണിയമ്മായി) പറഞ്ഞാണ്. അവരുടെ കസിന്‍ ആയിരുന്നു, ശങ്കുണ്ണി മേനോന്‍ സാര്‍. അടുത്ത കാലത്ത് അദ്ദേഹം
സമകാലിക മലയാളം വാരികയില്‍ എഴുതിത്തുടങ്ങിയ ‘വഴിത്തിരിവുകള്‍’ എന്ന ഓര്‍മ്മക്കുറിപ്പ് വായിച്ചും മേനോന്‍ വീട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ കഴിഞ്ഞു . എന്തേ ഇതൊക്കെ ഇദ്ദേഹം നേരത്തേ എഴുതാഞ്ഞത് എന്ന്, വഴിത്തിരിവിന്റെ ഓരോ ലക്കവും വായിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട് .പിന്നീട് അനുശോചന സമ്മേളനത്തില്‍ മേനോന്‍ വീട്ടിലെ വിശേഷങ്ങള്‍ അയവിറക്കിയത് ഇപ്പോഴത്തെ കുമരകം പഞ്ചായത്തു പ്രസിഡന്റ് ശ്രീ.ജി.സി. ദാമോദരനായിരുന്നു.

രണ്ടു പതിറ്റാണ്ടായി ശങ്കുണ്ണി മേനോന്‍ സാറിനെ എനിയ്ക്കും നന്നായി അറിയാമായിരുന്നു. തലയെടുപ്പുള്ള ഒരു നേതാവായല്ല അദ്ദേഹം എന്നോടു പെരുമാറിയിരുന്നത്. പൊതു വേദികളും സദസ്സുകളുമൊക്കെ പങ്കിടുമ്പോള്‍, നല്‍കുന്ന പ്രോത്സാഹനങ്ങളും നല്ല വാക്കുകളും ഞാന്‍ എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ തറവാട്ടില്‍ താമസിച്ച്, . ഹൈസ്കൂളില്‍ പോയിരുന്നപ്പോള്‍ രണ്ടു വര്‍ഷം കേവലം രണ്ട് മുണ്ടും ഷര്‍ട്ടും മാത്രം ഉപയോഗിച്ചിരുന്ന ഉണ്ണിച്ചേട്ടനെക്കുറിച്ച്, ആറുമാനൂരോ പരിസരത്തോ പാര്‍ട്ടി യോഗങ്ങള്‍ക്കു വരുമ്പോള്‍ സുഹൃത്തുക്കളുമായി പെങ്ങളുടെ വീട്ടില്‍ ചായ കഴിക്കാനെത്തുന്ന ആങ്ങളയെക്കുറിച്ച്- കുഞ്ഞമ്മായി പറഞ്ഞ നല്ല വാക്കുകള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. വക്കീല്‍ വേഷത്തില്‍ കളക്ട്രേറ്റ് അങ്കണത്തിന്റെ ഓരം ചേര്‍ന്ന് കോടതിയിലേയ്ക്ക് തലയെടുപ്പോടെ നടന്നു നീങ്ങുന്ന മേനോന്‍സാറിനെ ബഹുമാനപുരസ്സരം ഞാന്‍ നോക്കി നിന്നിട്ടുണ്ട്. കാണുമ്പോഴൊക്കെ കുശലം പറഞ്ഞിരുന്ന അദ്ദേഹത്തിന്, രാഷ്ടീയത്തിലെ മൂല്യച്യുതിയെക്കുറിച്ച് ഏറെപ്പറയാനുണ്ടായിരുന്നു. കലയും സാഹിത്യവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. മരണത്തിന്റെ തലേന്നും മേനോന്‍ സാര്‍ കോടതിയില്‍ പോയിരുന്നു .ഒരുപാട് സ്നേഹിതരും , ശിഷ്യ ഗണങ്ങളും കക്ഷികളും ഉണ്ടായിരുന്ന , കര്‍മ്മ നിരതനായ ആ പ്രതിഭയെ മരണം മാടി വിളിച്ചുകൊണ്ട് പോയപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് വലിയ ആഘാതമായി. സ്വന്തം പ്രസ്ഥാനത്തില്‍ എല്ല്
ചുരുങ്ങിയ സമയം കൊണ്ട് മനുഷ്യരുടെ ഒരു പ്രവാഹമായിരുന്നു. മേനോന്‍സാറുമായുണ്ടായിരുന്ന പരിചയത്തെക്കുറിച്ച് പലരും വാചാലരായി. മുനിസിപ്പല്‍ ശ്മശാനത്തില്‍ മതാചാരപ്രകാരമുള്ള ചടങ്ങുകളൊന്നുമില്ലാതെ, ആ ഭൌതിക ശരീരം ഓര്‍മ്മയായി. എങ്കിലും തലയെടുപ്പുള്ള, വക്കീല്‍ വേഷ ധാരിയായ മേനോന്‍സാര്‍ എന്റെ മനസ്സില്‍ മറക്കാനാവാതെ നിലകൊള്ളുകതന്നെ ചെയ്യും

Saturday, February 7, 2009

മറക്കാനാവാത്തവര്‍- 9. വല്യമ്മച്ചി.

ന്റെ അമ്മയുടെ അമ്മയെ ഞങ്ങള്‍ വല്യമ്മച്ചി എന്നാണ്. വിളിച്ചിരുന്നത്.
വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ എണ്‍പത്തി നാലാം വയസ്സിലാണ് വല്യമ്മച്ചി മരിച്ചത്.
എങ്കിലും വല്യമ്മച്ചിയുടെ ഓര്‍മ്മകള്‍ മരിയ്ക്കുന്നില്ല.
അമ്മയുടെ തറവാട്ടില്‍,കൊച്ചുപേരമ്മ(ഈയിടെ അന്തരിച്ച എന്റെ അമ്മുപ്പേരമ്മ) യുടെ
കൂടെയാണ്, വല്യമ്മച്ചി താമസിച്ചിരുന്നത്.
ഇടയ്ക്കൊക്കെ വല്യമ്മച്ചി ഞങ്ങളുടെ വീട്ടില്‍ തങ്ങും.
പശുക്കളെ വളര്‍ത്തിയും പാലു കറന്ന് കൊടുത്തും
ആരോഗ്യമുള്ള കാലത്തോളം പണിയെടുത്തിരുന്നു, വല്യമ്മച്ചി.
ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്ക് വരുമ്പോള്‍ പരിപ്പുവടയോ ഉഴുന്നു വടയോ കൊണ്ടുവന്നിരുന്നു.
വെള്ള മുണ്ടും മാറു മറയ്ക്കാന്‍ ഒരു വലിയ രണ്ടാം മുണ്ടും. ഇതായിരുന്നു വല്യമ്മച്ചിയുടെ വേഷം. വല്യമ്മച്ചിയുടെ തൂങ്ങിക്കിടക്കുന്ന അമ്മിഞ്ഞയും കാതും ഞങ്ങള്‍
കുട്ടികള്‍ക്ക് അല്‍ഭുതക്കാഴ്ചയായിരുന്നു.
കുരീക്കാട്ടിലെ പാറുവമ്മൂമ്മയ്ക്കും കേശവപ്പണിയ്ക്കന്റെ അമ്മയ്ക്കും വല്യമ്മച്ചിയെപ്പോലെ അര്‍ദ്ധ നഗ്ന വേഷമായിരുന്നു. പക്ഷേ ബോഡീസും ബ്ലൌസും ധരിച്ചിരുന്ന
സ്തീകളെക്കാള്‍ സുന്ദരമായി വലിയ തോര്‍ത്തുമുണ്ടുകൊണ്ട്
അവരെല്ലാവരും മാറു മറച്ചിരുന്നു.
അലക്കുകാരന്‍ മാധവന്‍ സുന്ദരമായി അലക്കിത്തേച്ചു
കൊണ്ടുവരുന്ന മുണ്ടും തോര്‍ത്തും ഒന്ന് ഉടച്ചിട്ടേ
വല്യമ്മച്ചി ഉടുക്കൂ. അത്ര പത്രാസൊന്നും തനിയ്ക്കു വേണ്ട എന്നു പറയും.
ഞങ്ങള്‍ അന്നു താമസിച്ചിരുന്ന
ചെറിയ ഓടു വീട്ടില്‍ രണ്ട് മുറികളിലായാണ് ഞങ്ങള്‍
മൂന്നു കുട്ടികളും അച്ഛനും അമ്മയും കിടന്നിരുന്നത്.
പിന്നില്‍ നെടു നീളത്തിലുള്ള അടുക്കള മുറിയില്‍ കുറുകെ
ഒരു അരിപ്പെട്ടിയുണ്ടായിരുന്നു. അതിന്റെ മുകളില്‍
ഒരു പായ വിരിച്ചായിരുന്നു, വല്യമ്മച്ചിയുടെ കിടപ്പ്.
അച്ഛനോ മറ്റു പുരുഷന്മാരോ ഇരിയ്ക്കുന്നിടത്തേയ്ക്ക് വരിക
പോലുമില്ലായിരുന്നു വല്യമ്മച്ചി. സദാ സമയവും അടുക്കളയുടെ
ഒരു മൂലയിലിരുന്ന് ജോലി ചെയ്യും. അന്ന് ഞങ്ങളുടെ
പറമ്പില്‍ ഒരു വരിയ്ക്കപ്ലാവുണ്ടായിരുന്നു. അതില്‍ വിരിയുന്ന
ചക്കകള്‍ അസാധാരണമായ വലുപ്പമുള്ളവയായിരുന്നു.
ആരെക്കൊണ്ടെങ്കിലും ചക്ക പറിപ്പിച്ച്,
വല്യമ്മച്ചി തന്നെ അത് ചെറു കഷണങ്ങളാക്കും. നാലിലൊന്നോ,
എട്ടിലൊന്നോ ആക്കിയ കഷണങ്ങള്‍ അയല്പക്കത്തെ വീടുകളില്‍
എത്തിക്കുന്നത്, എന്റെയും ചേച്ചിയുടെയും ജോലിയായിരുന്നു.
വടക്കേതിലെ കല്യാണിയമ്മയും നെടിയകാലായിലെ മേരിച്ചേച്ചിയുമൊക്കെ ചക്കയുടെ കഷണം കാണുമ്പോഴേ ചോദിക്കും. “പാപ്പിയമ്മ വന്നിട്ടുണ്ടല്ലേ” എന്ന്.

വല്യമ്മച്ചി ഏതു ജോലി ചെയ്യുന്നതു കാണാനും ഒരു കലയുണ്ടായിരുന്നു.
ചക്ക വെട്ടുമ്പോള്‍ തന്നെ മടല്‍
പശുവിനു കൊടുക്കാന്‍ പരുവത്തില്‍ നുറുക്കിയിടും.
ഓരോ ചുളയും ഒരുക്കുമ്പോള്‍ കുരുവിന്റെ പാട കളയും .
പാടയും ചകിണിയും ഒരു ഭാഗത്ത്, കുരു ഒരിടത്ത്, ഒരുക്കിയ ചുള വേറൊരിടത്ത്.
എല്ലാത്തിനും ഒരു അടുക്കും ചിട്ടയും.
വല്യമ്മച്ചി ഒരുക്കിക്കൊടുത്ത്, അമ്മയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്
ഉണ്ടാക്കുന്ന ചക്കപ്പുഴുക്കിന്റെ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്.
കപ്പ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും
പറിച്ച് അയല്‍ക്കാര്‍ക്കൊക്കെ വിതരണം ചെയ്യാന്‍ വല്യമ്മച്ചിയ്ക്ക് ഇഷ്ടമായിരുന്നു.
കടയില്‍ നിന്നും വാങ്ങുന്ന പച്ചക്കറിയിനങ്ങളോട് വല്യമ്മച്ചിയ്ക്ക്
ഒരു മമതയുമില്ലായിരുന്നു. വല്യമ്മച്ചി വരുമ്പോള്‍
താളു തോരന്‍, ചേമ്പു പുളിങ്കറി, ചേനത്തീയല്‍, ചേന മെഴുക്കുപുരട്ടി, ചിരയവിയല്‍, ചീരത്തോരന്‍,ചക്കക്കുരൂം മാങ്ങയും, ചക്കക്കുരു തോരന്‍, മെഴുക്കു പുരട്ടി, കൂഞ്ഞില്‍തോരന്‍,ഇടിച്ചക്കത്തോരന്‍, വാഴയ്ക്കാത്തോരന്‍, മാങ്ങാക്കിച്ചടി.....
തുടങ്ങിയ നമ്മുടെ സ്വന്തം വീട്ടിലെ അസംസ്കൃത വിഭവങ്ങളുടെ കറികള്‍ മാറി മാറി അനുഭവിച്ചിരുന്നു. കറിയ്ക്കൊരുക്കുന്നതിലൂടെ അതി രാവിലെ തന്നെ
വല്യമ്മച്ചി ഉച്ചയ്ക്ക് എന്തു കറിയാണെന്നു പ്രഖ്യാപിയ്ക്കും.
വീട്ടില്‍ പശുവും ആടുമൊക്കെ ഉള്ള സമയമാണന്ന്.
അതുങ്ങള്‍ക്ക് കിറു കൃത്യ സമയത്ത് പിണ്ണാക്ക്,
പുളിയരി കുറുക്കിയത്, വൈക്കോല്‍, പ്ലാവില, പുല്ല് എന്നിവ കിട്ടുന്നതും
വല്യമ്മച്ചി വരുമ്പോളാവും.

പെണ്‍ കുട്ടികള്‍ അടുക്കും ചിട്ടയുമായി ജോലി ചെയ്യണം,
ഒരു ഉള്ളി പൊളിച്ചാല്‍ അതിന്റെ തൊലി എടുത്തു കളഞ്ഞിട്ടു വേണം
അടുത്ത ജോലിയ്ക്കു പോകാന്‍. രാവിലെ എഴുന്നേറ്റിട്ടല്ല, എന്തുണ്ടാക്കണമെന്നു ചിന്തിയ്ക്കേണ്ടത്. തലേന്നാള്‍ ഒക്കെ നിശ്ചയിച്ചു വയ്ക്കണം.രാത്രി എത്ര വൈകിയാലും ഊണു കഴിഞ്ഞ് പാത്രങ്ങള്‍ മുഴുവന്‍ കഴുകി, അടുക്കള വൃത്തിയായി അടിച്ചു തുടച്ചിടണം.
എല്ലാ പണികളും വല്യമ്മച്ചിയുടെ നിയന്ത്രണത്തില്‍ തന്നെ പൂര്‍ത്തിയാക്കുമ്പോള്‍ ചേച്ചിയോടും എന്നോടും പറയും.
“മകളേ, പ്രിയേ.. വല്യമ്മച്ചിയോടു പിണക്കം തോന്നരുത്,
ഒരു തേങ്ങകൂടി പൊതിച്ചിട്ടാല്‍ രാവിലെ നിങ്ങടെ അമ്മയ്ക്ക് ജോലി എളുപ്പമാവും.
ലതീ, മക്കള്‍ക്ക് പറ്റുമെങ്കില്‍ ആചേരയില്‍ (വിറകിടാനുള്ള മച്ച്) കയറി രണ്ട് വിറകെടുത്ത് കൊത്തിക്കീറി യിട്ടിട്ട് പോയി കിടന്നോളൂ. നിങ്ങടെ അമ്മയ്ക്ക് അല്ലെങ്കില്‍ രാവിലെ കഷ്ടപ്പാടാകും”.
“ഈ വല്യമ്മച്ചീടെ ഒരു കാര്യം” എന്നു പറഞ്ഞ് ഞാനും
ചേച്ചിയും എല്ലാം അനുസരിയ്ക്കും.
അപ്പോഴേയ്ക്കും വല്യമ്മച്ചി പായ വിരിച്ചു തുടങ്ങും.
പിന്നെ ഒരു ചെറിയ ജോലിയുണ്ട്.
വല്യമ്മച്ചിയുടെ കാല്‍ മുട്ടുകളില്‍ കുഴമ്പിട്ടു കൊടുക്കല്‍.
അതു കഴിഞ്ഞാല്‍ ഒരുമ്മയും ഒരനുഗ്രഹവും.
“ഇനിയെന്റെ മക്കളു പോയി കിടന്നോളിന്‍ ”എന്നൊരുനിര്‍ദ്ദേശവും.

ഞങ്ങളെ വല്യമ്മച്ചി ഒരിയ്ക്കലും വഴക്കു പറഞ്ഞിരുന്നില്ല.
പക്ഷേ, വീട്ടില്‍ വരുമ്പോഴൊക്കെ അടുക്കളയാകുന്ന
സാമ്രാജ്യത്തിന്റെ ഒരു കോണിലിരുന്ന്, കിരീടമോ ചെങ്കോലോ
ഇല്ലാതെ ഞങ്ങളുടെ വല്യമ്മച്ചി എന്നെയും ചേച്ചിയെയും നീറ്റിലും നിലയ്ക്കും നിര്‍ത്താതെ പണിയെടുപ്പിച്ചിരുന്നു.
സുസ്മേര വദനയായി, ഞങ്ങളെ പുകഴ്തിയും പ്രോത്സാഹിപ്പിച്ചും വല്യമ്മച്ചി ഞങ്ങളെ ഓരോരോവീട്ടു ജോലികള്‍ ഏല്പിച്ചുകൊണ്ടേയിരുന്നു.
കണ്ണിമാങ്ങാ അച്ചാറിടാനും കപ്പ ഉണക്കാനും (വെള്ളുകപ്പ, ഉപ്പേരിക്കപ്പ, അവലുകപ്പ, വറ്റല്‍ - അങ്ങനെ വിവിധയിനം ഉണക്കുണ്ടായിരുന്നു)ചക്കപ്പഴം വരട്ടാനുമൊക്കെ വല്യമ്മച്ചീടെ സാന്നിദ്ധ്യം അമ്മയും ഞങ്ങളും ഇഷ്ടപ്പെട്ടിരുന്നു.

വല്യമ്മച്ചി വിശേഷം പറഞ്ഞാല്‍ തീരില്ല.
എം. എ രണ്ടാം വര്‍ഷം ഞാന്‍ ഹോസ്റ്റലിലായിരുന്നു താമസം.
എല്ലാ വെള്ളിയാഴ്ചയും വീട്ടില്‍ വരും.
ഒരു വെള്ളിയാഴ്ച വന്നപ്പോള്‍ വല്യമ്മച്ചി തീരെ സുഖമില്ലാതെ
കുഞ്ഞമ്മാവന്റെ വീട്ടിലാണെന്നറിഞ്ഞു.
എന്റെ വീട്ടില്‍ നിന്നും അധികം അകലെയല്ല.
ചെന്നു കണ്ടപ്പോള്‍ വിഷമം തോന്നി. വല്യമ്മച്ചിയ്ക്ക് എഴുന്നേല്‍ക്കാനാവില്ല.
മുഖത്തെ പ്രസരിപ്പ് കുറഞ്ഞു.
കുറച്ചുനാള്‍ അങ്ങനെ കിടന്നു.കുഞ്ഞമ്മാവനും അമ്മായിയും മൂന്ന് ആണ്മക്കളുമാണവിടെയുള്ളത്.
രോഗ ശയ്യയിലായ വല്യമ്മച്ചിയെ പരിചരിക്കാന്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ചേച്ചിയും,
ശനിയും ഞായറും, ഞാനും പൊയ്ക്കൊണ്ടിരുന്നു.
മലിന വസ്ത്രങ്ങളൊക്കെ മാറ്റി തുടച്ച് കിടത്തുമ്പോള്‍വേദന കടിച്ചമര്‍ത്തിയും
വല്യമ്മച്ചി ചിരിയ്ക്കുമായിരുന്നു.

കാഴ്ചമങ്ങിയ കണ്ണുകള്‍ ഞങ്ങളുടെ കൈകള്‍ക്കു വേണ്ടി പരതും.
കയ്യ് പിടിച്ച് ഉമ്മ തരാനുള്ള പരതലാണത്.....
ഒരു തിങ്കളാഴ്ച ഞാന്‍ കോളജിലേയ്ക്ക് പോവാനൊരുങ്ങിയപ്പോള്‍ വല്യമ്മച്ചിയ്ക്ക് അസുഖം കൂടുതലാണെന്നറിഞ്ഞു.
ഓടിയെത്തിയപ്പോള്‍ മുതിര്‍ന്നവരൊക്കെ പറഞ്ഞു, സാരമില്ലെന്ന്.
വല്യമ്മച്ചിയും എന്നെ ആശ്വസിപ്പിച്ചു.
“മക്കള്‍ പൊയ്ക്കോ. ഇന്ന് ഹോസ്റ്റലില്‍ തങ്ങാതെ വന്നാല്‍ മതി.”
ഹോസ്റ്റലില്‍ തങ്ങാതെ ഞാന്‍ വീടെത്തിയപ്പോഴേയ്ക്കും വല്യമ്മച്ചി യാത്രയായിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പേ, ഞങ്ങളൊക്കെ ജനിയ്ക്കും മുന്‍പേ യാത്രയായ അപ്പൂപ്പന്റെ അടുത്തേയ്ക്ക്...