
“ഹലോ ലതികമോളാണോ”
“ആരാ, എന്റെ സ്വീറ്റ് 92 ആണോ?”
“പിന്നെ അല്ലാതാരാ ഈ പാതിരായ്ക്ക് വിളിയ്ക്കുക”
കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷമായി ഇടയ്ക്കിടെ എന്നെ രാത്രി വളരെ വൈകി വിളിയ്ക്കുന്ന ഈ അമ്മയെ ഞാന്‍ സ്വീറ്റ് 92 എന്നാണിപ്പോള്‍ വിളിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വീറ്റ് 91 എന്നും അതിനു മുന്‍പ് സ്വീറ്റ് 90 എന്നും വിളിച്ചിരുന്നു. ഈ അമ്മയ്യുടെ പേര് തങ്കം ജേക്കബ് എന്നാണ്.
ഒറ്റയ്ക്കൊരു വീട്ടില്‍ താമസിയ്ക്കുന്ന ഒരു വൃദ്ധയെന്ന നിലയിലല്ല ഈ അമ്മ എന്നെ വൈകി വിളിയ്ക്കുന്നത്. എന്റെ എല്ലാ തിരക്കും കഴിഞ്ഞ്, കൂടുതല്‍ സംസാരിയ്ക്കുന്നതിനു വേണ്ടിയാണ്.അയ്മനത്തു പോയാല്‍ ഈ അമ്മയെ സ്ന്ദര്‍ശിക്കാന്‍ ഞാനും ശ്രമിയ്ക്കാറുണ്ട്.
ഗാന്ധിജിയെ കാണാന്‍ മുംബൈയിലെ ബിര്‍ളാ മന്ദിരത്തില്‍ പോയിരുന്നതിനെക്കുറിച്ച് അമ്മയെന്നോട് പറഞ്ഞത് ഇത്തരമൊരു ടെലിഫോണ്‍ സംഭാഷണത്തിലാണ്. ബിര്‍ളായുടെ പുത്രി, ശാന്തി ബിര്‍ളാ തന്റെ വിദ്യാര്‍ത്ഥിനിയായിരുന്നപ്പൊള്‍ സഹാദ്ധ്യാപികമാരുമായി കൂടെക്കൂടെ ഗാന്ധിജിയെക്കാണാന്‍ പോയിരുന്നത്രേ.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃ, കെ .എം. മുന്‍ഷി, ഡോ.എസ്. രാധാകൃഷ്ണന്, മഹാകവി രവീന്ദ്രനാഥ് ടാഗോര്‍, സരോജിനി നായിഡു, സക്കീര്‍ ഹുസ്സൈന്‍, രാജഗോപാലാചാരി, ജെ.സി ബോസ്, ഇന്ദിരാ ഗാന്ധി, പനമ്പള്ളി ഗോവിന്ദമേനോന് തുടങ്ങിയ പ്രഗല്ഭമതികളുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് മഹാഭാഗ്യമായിഈ അമ്മ പറയുന്നു.
ഇവര്‍ ഇപ്പോള്‍ താമസ്സിക്കുന്നത് അയ്മനം(അരുന്ധതീ റോയ് ഫെയിം) ഗ്രാമത്തിലെ പാണ്ഡവത്ത് കുന്നങ്കേരില്‍ വീട്ടിലാണ്. കാര്‍ഡമം ബോര്‍ഡ് മുന്‍ ചെയര്മാന് പരേതനായ ഡോ. കെ.ടി ജേക്കബിന്റെ ഭാര്യയാണ് ഇവര്‍. മുംബൈലെയും കുല്‍ക്കട്ടയിലെയും പ്രശസ്തമായ സ്കൂളുകളിലും കോളജുകളിലും ജോലിനോക്കിയ ഇവര്‍ വിരമിക്കുമ്പോള്‍ കല്‍ക്കട്ട ഗവ:വിമന്‍സ് കോളജില്‍ അദ്ധ്യാപികയായിരുന്നു.മകന് രഞ്ജിത്തിന് ബാംഗ്ലൂരില്‍ ബിസിനസ്സാണ്. മകള്‍ ഷീല അമേരിക്കയില്‍ പരിസ്തിതി സംരക്ഷണ വകുപ്പില്‍ ജോലി നോക്കുന്നു.
എനിയ്ക്ക് ഈ അമ്മയോട് ഇത്ര അടുപ്പം തോന്നാന്‍ കാരണമെന്തെന്നോ? നമ്മുടെ നാട്ടിലെ വൃദ്ധമാതാപിതാക്കള്‍ ഏകാന്തതയെ ഭയപ്പെടുമ്പോള്‍ ഈ അമ്മ ഒറ്റയ്ക്കുള്ള ജീവിതം (ആഗ്രഹിച്ചതല്ലെങ്കിലും) നന്നായി ആസ്വദിക്കുന്നു. 1994-ല്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ കുറച്ചുനാള്‍ മകളോടൊപ്പം അമേരിക്കയില്‍ താമസ്സമാക്കിയെങ്കിലും തങ്കം ജേക്കബ് നാട്ടിലേയ്ക്കു പോന്നു. 1996-ല്‍ വീണ് തുടയെല്ലൊടിഞ്ഞതോടെ വാക്കറില്ലാതെ നടക്കാനാവാത്ത സ്ഥിതിയിലായി. ഇപ്പോള്‍ തങ്കം ജേക്കബ് സ്വന്തം നാട്ടില്‍ അറിയപ്പെടുന്നതു തന്നെ കാലൊടിഞ്ഞ അമ്മച്ചി എന്നാണ്.പകല്‍ ഒരു അയല്‍ക്കാരി സഹായത്തിനെത്തും.
സ്വീറ്റ് 92 ന്റെ ഇഷ്ട വിനോദംഎഴുത്തും വായനയുമാണ്. വായിക്കുന്നതൊക്കെ കുറിച്ചു വയ്ക്കും. ഇടയ്ക്കിടയ്ക്ക് പ്രാര്‍ത്ഥനയ്ക്കും ധാരാളം സമയം നീക്കി വയ്ക്കുന്ന ഈ അമ്മയ്ക്ക് പകലുറക്കമില്ല.ചെറുപ്പത്തിലേ നാടു വിട്ട് അന്യ ദേശങ്ങളിലായിരുന്നതിനാല്‍ എഴുത്തെല്ലാം ഇം ഗ്ലീഷിലാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, ഭരണാധിപന്മാര്ക്കും ഈ അമ്മ കത്തെഴുതാറുണ്ട്. ശ്രീ.വാജ് പേയ് പ്രധാന മന്ത്രിയായിരുന്നപ്പോള്‍ മുതിര്‍ന്ന പൌരന്മാരുടെ ട്രെയിന്‍ യാത്രാ ആനുകൂല്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി. കാലവിളംബമെന്യേ ഫലമുണ്ടായി. പൊതുക്കാര്യത്തിനു വേണ്ടിയുള്ള അമ്മയുടെ കത്തെഴുത്ത് ഇന്നും തുടരുന്നു. പ്രാദേശികം മുതല്‍ ദേശീയം വരെയുള്ള വിഷയങ്ങള്‍ ഈ അമ്മയുടെ തൂലികയ്ക്ക് വിഷയമാകാറുണ്ട്.
കോലഞ്ചേരി മഴുവന്നൂര്‍ ഗ്രാമത്തിലെ മാടപ്പറമ്പില്‍ വീട്ടിലെ പത്തുമക്കളിലൊരുവളായി ജനിച്ച അമ്മ കഥ പറയാന്‍ തുടങ്ങിയാല്‍ തീരില്ല.ഇടക്കിടയ്ക്കു ചോദിയ്ക്കും കൊച്ചിനു സമയമുണ്ടോ എന്ന്. റിസേര്‍ച്ചിന് ഗൈഡായിരുന്ന അദ്ധ്യാപകനുമായി ഏഴു വര്‍ഷം നീണ്ട പ്രണയം, വിവാഹം.. എല്ലാം ഈ അമ്മ മണി മണിയായി പറഞ്ഞു ചിരിയ്ക്കും. ആരോടും പരിഭവമില്ല. ആരുടേയും ദോഷം പറയാറുമില്ല. സന്തോഷം മാത്രം.
സാധുക്കള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യാനും ഇവര്‍ മുന്‍പന്തിയിലഉണ്ട്‍. സന്ദര്‍ശകര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പര്യാപ്തമായ ഉത്സാഹം ഈ അമ്മയുടെ കൈയില്‍ എപ്പോഴുമുണ്ട്. മാധവിക്കുട്ടി(കമലാ സുരയ്യ)യും മേരി റോയിയും അടക്കം പല മേഖലയിലുമുള്ള വ്യക്തിത്വങ്ങള്‍ ഇവര്‍ക്ക് സുഹൃത്തുക്കളാണ്.അരുന്ധതീ റോയ് അയ്മനത്തു വന്നാല്‍ ബന്ധു കൂടിയായ തങ്കം ജേക്കബിനെ കാണാനെത്തും.
ആരോഗ്യം വക വയ്ക്കാതെ തന്നെ ഈ അമ്മ യാത്ര ചെയ്യാറുമുണ്ട്. അടുത്ത മാസം ആറു ദിവസത്തെയ്ക്ക് മകളുടെ മകള്‍ വരുന്നതും കാത്തിരിയ്ക്കുകയാണ് ഈ മുത്തശ്സി. കൂട്ടുകൂടി യാത്ര ചെയ്യാന്‍.അതേ തങ്കം ജേക്കബിന് ജൂലൈ 22നു 93 തികയുമെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.