Monday, August 10, 2009

പതിമൂന്നുകാരിയായ ആ അമ്മപ്പെൺകുട്ടി.

ഇന്നലെ(ഞായർ) എനിയ്ക്ക് മൂവാറ്റുപുഴയ്ക്കടുത്ത് പട്ടിമറ്റത്തും മുളന്തുരുത്തിയിലും ഓരോ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. വണ്ടിയോടിക്കാൻ അനിയൻ(ജോസഫ്) ഇല്ല. അതുകൊണ്ടുതന്നെ കസിൻ മഹേഷിനെ കൂട്ടി തനിയെ കാറോടിച്ചു പോകാൻ തീരുമാനിച്ചു. 9.30നു വണ്ടിയെടുത്തു മുന്നോട്ടുനീങ്ങിയപ്പോളാണ് അറിയുന്നത്. പിൻ ചക്രങ്ങളിലൊന്നു പഞ്ചർ. ഇനി ശരിയാക്കി, ഞാൻ എത്തുമ്പോൾ വൈകും . സംഘാടകരോടു വിളിച്ചു പറഞ്ഞ് കുമാരനല്ലൂരിൽ നിന്നും ബസ്സിൽ മൂവാറ്റുപുഴയെത്തി. അവിടുന്നു അവർ തന്നെ എന്നെ പട്ടിമറ്റത്തെത്തിച്ചു, പിന്നെ മുളംതുരുത്തിയിലേയ്ക്കും. തിരിച്ചു പോവാൻ ഒരു പ്രൈവറ്റ്(ലിമിറ്റഡ് സ്റ്റോപ്പ്) ബസ് കിട്ടി.പാട്ടുകേട്ടും കാഴ്ചകൾ കണ്ടും തലയോലപ്പറമ്പിൽ എത്തി. അവിടെനിന്നും ഒരമ്മയും മകനും കയറി. അവർ മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു. ആ അമ്മ! എന്റെ മനസ്സ് തേങ്ങി. എന്റെ മനസ്സിൽ ഒരു നൊമ്പരത്തിപ്പൂവായി എത്രയോ കാലമായി ഞാൻ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന ആ പഴയ പാവാടക്കാരി.
ഞാൻ പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോൾ ഞങ്ങളുടെ നാട്ടിലെല്ലാം പാട്ടായ ഒരു സംഭവം. നാട്ടിലെ പ്രശസ്തമായ ഒരു സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഒരാൺകുട്ടിയ്ക്കു ജന്മം നൽകി. പത്രവാർത്തയെക്കാൾ വിശദമായി ഈ വർത്തമാനം അയൽഗ്രാമങ്ങളിലെല്ലാം പ്രചരിപ്പിക്കപ്പെട്ടു.ഞങ്ങൾ പോകുന്ന ക്ഷേത്രത്തിനടുത്താണവളുടെ വീടെന്നും ജീവിതപ്രാരാബ്ദങ്ങളുള്ള മാതാപിതാക്കളുടെ മകളാണവളെന്നുമൊക്കെയുള്ള വാർത്ത എനിയ്ക്കും ലഭിച്ചു. പഠിപ്പെല്ലാം കഴിഞ്ഞ് ഞാൻ കുറച്ചുകാലം അദ്ധ്യാപികയായി ജോലിനോക്കിയത് അവളുടെ വീടിനടുത്ത്.ഒരുനാൾ പത്തുപതിനെട്ടുവയസ്സുള്ള ഒരു പാവാടക്കാരി ഒരു അഞ്ചു വയസ്സുകാരനോടൊപ്പം കളിച്ചു ചിരിച്ചു നടന്നു പോകുന്നതുകണ്ട് എന്റെ ഒരു സഹപ്രവർത്തകയാണു പറഞ്ഞു തന്നത്.”അന്നൊരു ഏഴാംക്ലാസ്സുകാരി ഒരു കുഞ്ഞിനെ പ്രസവിച്ചതോർക്കുന്നില്ലേ. ആകുട്ടിയാ ഇവൾ”
കറുത്തതെങ്കിലും ഐശ്വര്യമുള്ള മുഖം! ഞാൻ പകച്ചു നോക്കിയപ്പോൾ അവൾ ചിരിച്ചു. പിന്നെ ആ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വേഗം കടന്നു പോയി. ഞാൻ ബസ്സിറങ്ങി നടക്കുമ്പോൾ കളിക്കൂട്ടുകാരെപ്പോലെ പറ്റിച്ചേർന്നു നടക്കുന്ന ആ അമ്മയെയും മകനെയും കാണുക പതിവായി. ഒരുനാൾ അവനെ പള്ളിക്കൂടത്തിലേയ്ക്ക് അയക്കാനായി അവൾ ആദ്യമായി പോയപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഉടക്കി. അവൾ പതിവുപോലെ ചിരിച്ചു, ഞാനും. ഞാൻ ആ മോനോടു കിന്നാരം പറഞ്ഞു.
അവൾ എന്നോടു മടികൂടാതെ സംസാരിച്ചു തുടങ്ങി. അവൾക്ക് ഒരാങ്ങളയുണ്ട്. ഇടയ്ക്കെപ്പോഴോ മറ്റൊരു ദുരന്തം! അവളുടെ അമ്മ ഷോക്കടിച്ചു മരിച്ചു. പ്രായമായ, രോഗാതുരനായ അച്ഛൻ. അവൾ വീട്ടുജോലികൾക്കും മറ്റും പോയിത്തുടങ്ങി. വർഷങ്ങൾ കടന്നു പോയി . ഞാൻ മറ്റൊരു പഠനത്തിനായി കുറച്ചുകാലം വഴിമാറി സഞ്ചരിച്ചു. അവളെ കാണാനവസ്സരമില്ലാതായി.
പിന്നൊരുനാൾ കണ്ടപ്പോൾ ഒരുപാട് വർത്തമാനം പറഞ്ഞു, അവൾ. അവളുടെ അച്ഛനും യാത്രയായിരുന്നു. അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണത്രേ അവളും മകനും.
പിന്നൊരുനാൾ ഒരു ചെറുപ്പക്കരനോടൊപ്പം ഞാനവളെ കണ്ടു. അവൾ എന്നെക്കണ്ടയുടൻ ഓടി അടുത്തു വന്നു. ഇങ്ങേരിപ്പോൾ ഞങ്ങളെ അന്വേഷിക്കുന്നുണ്ട്. ആരുമില്ലാത്ത ഒരാളാ. പാവമാ.
മോനെക്കുറിച്ചു ഞാൻ അന്വേഷിച്ചു. “അവൻ നന്നായി പഠിക്കുന്നുണ്ട്. അവൾ ചിരിച്ചു, എന്നത്തേയും പോലെ.
എന്റെ അമ്മ പട്ടണത്തിൽ പോകും വഴി കണ്ടാലും അവൾ ഓടിയെത്തി എന്റെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ്, മകൻ കണ്ണനും ഉണ്ടായിക്കഴിഞ്ഞൊരുനാൾ ഞാനവളെ അമ്പലനടയിൽ കണ്ടു.
കൂലിപ്പണിയൊക്കെ ചെയ്തു ജീവിയ്ക്കുന്നു. ബന്ധുക്കൾ സഹായിക്കും. മോൻ നന്നായി പഠിക്കുന്നുണ്ട്, അതാണാശ്വാസം, അന്നു കണ്ട കൂട്ടുകാരൻ അധികം വൈകാതെ പിരിഞ്ഞു പോയി, എന്നൊക്കെ അവൾ പറഞ്ഞു. എനിയ്ക്ക് ഒരുപാടു വിഷമം തോന്നി.യൌവ്വനം എത്തിനോക്കിയപ്പോഴെ ഇരുത്തം വന്നവളെപ്പോലെ അവൾ സംസാരിക്കുന്നതായിത്തോന്നി.
പിന്നെപ്പിന്നെ, എനിയ്ക്ക് അവൾ സഞ്ചരിയ്ക്കുന്ന വഴിയിലൂടെയുള്ള യാത്ര തീരെ ഇല്ലെന്നായി. പത്തുപന്ത്രണ്ടു കൊല്ലത്തിനിടെ എപ്പോഴോ ഒരിയ്ക്കൽ വഴിയോരത്ത് ഞാനവളെ ഒരിയ്ക്കൽ മിന്നായം പോലെ കണ്ടു. ഞാൻ വണ്ടിയിലായിരുന്നു.മിണ്ടാനായില്ല.
രാവിലെ കാറിന്റെ ടയർ പഞ്ചറായത് ഈ നൊമ്പരത്തിപ്പൂവിനെ കാണാൻ വേണ്ടി മാത്രമായിരുന്നോ എന്റീശ്വരാ!
പിന്നിലിരുന്ന ഞാൻ അവളിരുന്ന സീറ്റിലേയ്ക്കിരുന്നു. അവൾ മോനെ മടിയിലിരുത്തി,എന്നോടു സഹകരിച്ചു. എനിയ്ക്കു കുമാരനല്ലൂരിലും അവൾക്ക് ഏറ്റുമാനൂരിലുമായിരുന്നു ഇറങ്ങേണ്ടത്. എങ്കിലും തലയോലപ്പറമ്പു മുതൽ ഏറ്റുമാനൂരു വരെ ഞങ്ങൾ ഒരുപാട് വർത്തമാനം പറഞ്ഞു.
“മൂത്ത മകൻ?”(പേരു ഞാൻ മറന്നിട്ടില്ല)
“അവൻ പഠിച്ചു മിടുക്കനായി, ജോലിയും കിട്ടി. കല്യാണവും കഴിഞ്ഞു”
“മരുമകൾ”
“അവൾക്കും ജോലിയുണ്ട്.”
മകൻ നല്ല നിലയിലായതും കാറും വീടും വാങ്ങിയതുമൊക്കെ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. വിവാഹത്തിനു മുൻപ് മോൻ എനിയ്ക്കൊരു സാരി കൊണ്ടു തന്നെങ്കിലും വിവാഹത്തിനു ക്ഷണിച്ചില്ലെന്നു പറഞ്ഞപ്പോൾ അവളുടെ നിയന്ത്രണം വിട്ടു.
“അന്നു ഞാൻ ഞെക്കിക്കൊല്ലാഞ്ഞതിന്റെ സമ്മാനം”
പറഞ്ഞു കഴിഞ്ഞ് അതല്പം കടന്നു പോയി എന്നവൾക്കും തോന്നിയോ ആവോ.
ഇപ്പോൾ അവൾക്ക് ഭർത്താവും ഒരു മകളും ഈ കൊച്ചുമോനും ഉണ്ട്. കൂലിവേലക്കാരനായ ഭർത്താവ് പൊന്നു പോലെ നോക്കുമെന്നു പറഞ്ഞപ്പോൾ അവളുടെ മിഴികളിലെ ശോകം മാഞ്ഞുപോയി.
ഇളയ കുട്ടികളും നന്നായി പഠിക്കുമത്രേ.
കല്യാണത്തിനു കൊണ്ടുപോയില്ലെങ്കിലും മകൻ ഇടയ്ക്കൊക്കെ അന്വേഷിക്കും. ഇപ്പോൾ താമസ്സിക്കുന്ന വീട് ശരിയാക്കിത്തന്നതും അവനാ. എളേത്തുങ്ങളോടും അവനിഷ്ടമാ. എന്നു പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു.
തനിയ്ക്കിപ്പോൾ നടുവേദനയാണെന്നും ജോലിചെയ്യാനാവില്ലെന്നും, ചികിത്സയ്ക്കു നല്ലൊരു തുക വേണ്ടി വരുമെന്നുമൊക്കെപ്പറഞ്ഞ്, പിന്നെയവൾ നെടുവീർപ്പിട്ടു. ഒറ്റയ്ക്കു യാത്ര ചെയ്യാൻ പോലും പറ്റുന്നില്ല. ഒരു സഹായം തേടി പോയതാണ്, ചികിത്സാ ചിലവിന്.
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്റെ ഫോൺ നമ്പർ അവൾ എഴുതി വാങ്ങി. അവളെ ബന്ധപ്പെടാൻ ഒരു നമ്പർ ചോദിച്ചെങ്കിലും അവൾക്ക് അയൽ വീട്ടിലെ നമ്പർ ഓർമ്മയില്ലായിരുന്നു.

ഏറ്റുമാനൂരെത്താറായി. ഞങ്ങൾ വർത്തമാനത്തിൽ മുഴുകിയപ്പോൾ പെട്ടിപ്പുറത്തെ സീറ്റിലിരഇപ്പുറപ്പിച്ച് വഴിയോരക്കാഴ്ച്ചകൾ ആസ്വദിക്കുന്ന ആ കൊച്ചു മിടുക്കനെ ഞാൻ ശ്രദ്ധിച്ചു. പണ്ട് ഞാൻ അവന്റെ അമ്മയെ കൂടെക്കൂടെ കാണുമ്പോൾ അവന്റെ ചേട്ടൻ എന്നെ ഇങ്ങനെ നോക്കിയിരുന്നു. ഞാൻ എന്റെ ബാഗിൽ പരതി. അവനു കൊടുക്കാൻ പറ്റിയ ഒരു പുസ്തകം പോലും അതിലില്ല. ഞാൻ ഇന്നു പങ്കെടുത്ത സെമിനാറിന്റെ ഫയലുകളും എഴുത്തുപുസ്തകവും ബാഗിൽക്കിടന്ന ഒരു പേനയുമെടുത്ത് ഞാനവന്റെ നേരേ നീട്ടി.
വേണ്ട എന്ന് അവൻ തലയാട്ടി.
വാങ്ങാൻ അവന്റെ അമ്മ നിർബന്ധിച്ചു.
ബസ്സു നിർത്തി, അവർ ഇറങ്ങിയപ്പോൾ എന്റെ മനസ്സിന്റെ എവിടെയോ ഒരു നീറ്റൽ. ഇപ്പോഴും ഇതെഴുതുമ്പോഴും അതിനൊരു കുറവുമില്ല.
മുപ്പത്തെട്ടോ മുപ്പത്തൊൻപതോ വയസ്സ്...
അതിനിടെ ഒരുപാടു സഹിച്ചവൾ. ഒന്നുമറിയാത്ത പ്രായത്തിൽ.. എട്ടും പൊട്ടും തിരിയാത്ത ഒരു പാവപ്പെട്ട പെൺകുട്ടിയ്ക്ക് മാതൃത്വമേറ്റെടുക്കേണ്ടി വരിക, സ്ത്രീ പ്രശ്നങ്ങളിൽ ഇന്നത്തെപ്പോലെ ഇടപെടലില്ലാത്തതിനാൽ ഇല്ലായ്മകളോടും ആക്ഷേപങ്ങളോടും വിധിയോടുമൊക്കെ പൊരുതി ഒരു ജീവിതം. ഇന്നലത്തെ ബസ് യാത്രയിൽ അവൾ എപ്പോഴോ പറഞ്ഞത് എന്നിൽ പ്രതീക്ഷയുളവാക്കുന്നു.
“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ!