Tuesday, July 22, 2008

മറക്കാനാവാത്തവര്‍-3.ചന്ദ്രേട്ടന്‍‍.

“പ്രിയരേ,
എന്തിനോ വേണ്ടി,
എന്തൊക്കെയോ ചെയ്യുന്ന നമുക്ക്
വ്യക്തി-കുടുംബ-സാമൂഹ്യ
ജീവിതത്തില്‍ സമതുലിതാവസ്ത
തെറ്റുന്നുവോ?-ഒരു തോന്നല്‍,
ഇതു നിയന്ത്രിക്കാന്‍,
ജീവിതയാത്രയില്‍ സത്യമറിയാന്‍
‘ജ്ഞാനപ്പാന’ സഹായകമാകുമെന്നു
വിശ്വസിക്കുന്നു.
സദയം സ്വീകരിച്ചാലും!
സ്നേഹാദരങ്ങളോടെ,
(കെ.എ.ചന്ദ്രന്‍)”
ഇക്കഴിഞ്ഞ ജനുവരിയില്‍ പാലക്കാട് വച്ച്, ശ്രീ.കെ.എ.ചന്ദ്രനെ ഒരു പൊതു പരിപാടിയില്‍ വച്ച്
വീണ്ടും കാണാനിടയായി.ഗുരുവായൂരപ്പന്റെ മുഖച്ചിത്രമുള്ള ഒരു ചെറിയ പുസ്തകമദ്ദേഹം എനിക്കു തന്നു.
മൂന്നാലു വര്‍ഷം മുന്‍പ്, ‘ഗാന്ധിസൂക്തങ്ങള്‍’ തന്നത് ഞാന്‍ ഓര്‍ത്തു. ഇത് ജ്ഞാനപ്പാനയാണ്.ഞാന്‍
നന്ദി പറഞ്ഞു.മടക്കയാത്രയില്‍ ഞാനാ ചെറിയ പുസ്തകം തുറന്നു നോക്കിയപ്പോള്‍, ചന്ദ്രേട്ടന്റെ കയ്യൊപ്പോടെയുള്ള ഒരു ചെറിയ കുറിപ്പൊരു കടലാസ്സില്‍. ആ കുറിപ്പാണു മുകളില്‍.
പുസ്തകത്തിന്റെ പിന്നില്‍ ഗാന്ധിജിയുടെ നിഴല്‍ചിത്രം.അതിനു മുകളില്‍
“ആദര്‍ശമില്ലാത്ത രാഷ്ടീയം
അദ്ധ്വാനമില്ലാതെയുള്ള സമ്പത്ത്
മനുഷ്യത്തമില്ലാത്തശാസ്ത്രം
സദാചാരബോധമില്ലാത്ത വ്യാപാരം
സ്വഭാവശുദ്ധിയില്ലാത്ത വിദ്യാഭ്യാസം
ത്യാഗമില്ലാതെയുള്ള പ്രാര്‍ത്ധന
ആത്മാര്‍ത്ധതയില്ലാത്ത സന്തോഷം
ഇവ അത്യന്തം അപകടകരമാണ്.”
-ഗാന്ധിജി.
ഞാന്‍ കുട്ടിക്കാലം മുതല്‍ വായിച്ചിട്ടുള്ള ജ്ഞാനപ്പാനയും നമ്മളൊക്കെ കേട്ടു മറന്ന ഗാന്ധി സൂക്തവുമാണെങ്കിലും എനിക്ക് ചന്ദ്രേട്ടനോടുള്ള സ്നേഹാദരങ്ങളുടെ ആക്കം കൂടി. ഒരിക്കല്‍ക്കൂടി ഞാന്‍ ജ്ഞാനപ്പാന മനസ്സിരുത്തിച്ചൊല്ലി.അന്നുമുതലാ ചെറിയ പുസ്തകം എന്നോടൊപ്പം എന്റെ ബാഗില്‍ക്കിടന്ന് യാത്ര ചെയ്യുന്നു.എന്റെ അച്ചന്റെ ഒരു ബന്ധു ക്ഷേത്രങ്ങളില്‍ ജ്ഞാനപ്പാന പാരായണം ചെയ്യുന്നയാളാണ്. അദ്ദേഹം ചൊല്ലിക്കൊടുക്കുന്നതും (താളമേളങ്ങളുടെ അകമ്പടിയോടെ)
കൂടെയുള്ളവര്‍ ഏറ്റുചൊല്ലുന്നതും മറ്റും കുട്ടിക്കാലത്തേ മനസ്സില്‍ പതിഞ്ഞിരുന്നു.

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടത്തുന്നതുംഭവാന്‍.
.........................................................
പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്
തന്നത്താനഭിമാനിച്ചു പിന്നേടം
തന്നത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ.
............................................................
അമ്മക്കും പുനരച്ചനും ഭാര്യക്കും
ഉണ്മാന്‍പോലും കൊടുക്കുന്നില്ലാചിലര്‍
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ലാചിലര്‍
...................................................................
അര്‍ത്ധമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാമനസ്സിന്നൊരു കാലം
..................................................................
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും
വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലൊതിരുവാതിരയെന്നും
...............................................
ഉണ്ണിയുണ്ടായിവേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവുഞാനെന്നും
.........................................................
ഇത്ധമോരോന്നുചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവംശിവ!ശിവ!
...........................................................
കൂടിയല്ല പിറക്കുന്നനേരത്ത്
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃധാ?
.......................................................
സജ്ജനങ്ങളെ കാണുന്നനേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം
......................................................
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരാബ്ദങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്.
....................................................
എല്ലാംചിന്തിപ്പിക്കുന്ന വരികള്‍..............
ഞാനാവരികളെല്ലാം തന്നെ ഹൃദിസ്തമാക്കിയത് എനിക്ക് ചന്ദ്രേട്ടനീ പുസ്തകം തന്നതിനാലാണ്.അശാന്തമായ എന്റെ മനസ്സിന് സമാധാനം നല്‍കാന്‍ പര്യാപ്തമാണതിലെ പല വരികളും...യാത്ര ചെയ്യുമ്പോള്‍ മനസ്സിലും, ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ശബ്ദത്തിലും ഞാ‍നാ വരികള്‍
ചൊല്ലാറുണ്ട്.
രാഷ്ടീയനേതാവ്,എം.എല്‍.എ,ഗാന്ധിയന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ
പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ളയാളാണ് ചന്ദ്രേട്ടന്‍.എന്നോട് വലിയ ആത്മ ബന്ധമൊന്നും ഉള്ള ആളല്ല ചന്ദ്രേട്ടന്‍. ഔപചാരികതയുടെ പേരിലുള്ള പരിചയവും അടുപ്പവും മാത്രം.
“ചന്ദ്രേട്ടനെങ്ങനാ രാഷ്ടീയക്കാരനായത്?”
ഞാന്‍ ഒരിക്കല്‍ ചോദിച്ചു.
“ഞാന്‍ ഹൈസ്കൂളില്‍ പടിക്കുന്ന കാലം.ജവഹര്‍ലാല്‍ നെഹ്രുജി ഞ്ങ്ങളുടെ സ്കൂളില്‍ വരുന്നു. (ചിറ്റൂര്‍. ഗവ;സ്കൂള്‍) ഞാന്‍ രാവിലെ മുതല്‍ വരിയില്‍ നിന്നിട്ടും ഉച്ചക്കു ശേഷം വന്നവര്‍ പോലും മുന്‍പില്‍ കയറി.
മുന്‍പിലെത്താനുള്ള വഴിയെക്കുറിച്ച് ആരാഞ്ഞപ്പോഴാ, അറിഞ്ഞത്, രാഷ്ടീയത്തില്‍ പ്രവര്‍ത്തിക്കുന്നവരാ അവരെന്ന്. ആ വാശിക്കാ, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.”
ചിറ്റൂരുനിന്നും ഒരു തവണയും കൊല്ലങ്കോട് നിന്നും രണ്ടുതവണയും കേരളനിയമസഭയിലെത്തിയ ഇദ്ദേഹം നല്ലൊരു സഹകാരിയാണ്.നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട് എന്നതല്ല ചന്ദ്രേട്ടന്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കാനുള്ള കാരണം. “നാടോടുമ്പോള്‍ നടുവെ ഓടണം” എന്ന ചൊല്ല്
പലതിനെയും ന്യായീകരിക്കാനായുധമാക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ട ഒരാള്‍.. അതാണ് ചന്ദ്രേട്ടന്‍.ഇത്തരം ഒരു ചെറു കൈത്തിരി കത്തിച്ച് മുന്നോട്ട് പോകുമ്പോള്‍ അദ്ദേഹത്തെ
വിമര്‍ശിക്കുന്നവരുമുണ്ടാകാം.പക്ഷേ, പര നിന്ദ ഗൌനിക്കാതെ അദ്ദേഹം തനിക്കു ശരിയെന്നു തോന്നുന്നത് ചെയ്തു കൊണ്ടേയിരിക്കുന്നു.എന്തായാലും, പരുക്കന്‍ ഖദറണിഞ്ഞ്, നാടു നീളെ നന്മ പ്രചരിപ്പിക്കാന്‍ , കുട്ടികള്‍ക്കും വലിയവര്‍ക്കും നന്മയുടെ ലഖുലേഖകള്‍ സൌജന്യമായി വിതരണം ചെയ്യുന്ന ചന്ദ്രേട്ടന്റെ വിശാല മനസ്സിനെ ഞാന്‍ നമിക്കുന്നു. അതിനായി അദ്ദേഹത്തെ സഹായിക്കുന്ന സുമനസ്സുകളെ സ്മരിക്കുന്നു.

6 comments:

Lathika subhash said...

oab-യുടെ നേരം പോക്കാക്ഷേപഹാസ്യക്കവിതക്കധ കണ്ടാണ് ജ്ഞാനപ്പാനയും ചന്ദ്രേട്ടനും ഓര്‍മ്മയിലെത്തിയത്.അങ്ങനെയാണീ കുറിപ്പ്.ഇനി ഒരാഴ്ച്ച കഴിഞ്ഞ് കാണാം.

അപ്പു ആദ്യാക്ഷരി said...

നല്ല പോസ്റ്റ്.

ഉപാസന || Upasana said...

വളരെ ഇഷ്ടപ്പെട്ടു മാഢം
:-)
ഉപാസന

OAB/ഒഎബി said...

ജ്ഞാനപ്പാന ഞാന്‍ വായിച്ചിട്ടില്ല. ഇപ്പൊ വായിക്കാന്‍ തോന്നുന്നു.
പര നിന്ദ ഗൌനിക്കാതെ ശരിയെന്ന് തോന്നുന്നത്
ചെയ്തു കൊണ്ടിരിക്കുന്ന ചന്ദേട്ടനെ കൂടുതല്‍
അറിഞ്ഞതില്‍ സന്തോഷം.

സജ്ജനങ്ങളെ കണ്ട ഈ നേരത്ത്
ലജ്ജ കൂടാതെ നമിക്കുന്നു ഞാന്‍..

നന്ദി.

ഒഎബി.

Unknown said...

കൂടിയല്ല പിറക്കുന്നനേരത്ത്
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃധാ?
പൂന്താനം പാടിയത്
എത്രയോ ശരിയാണ്.

നിരക്ഷരൻ said...

ചേച്ചിക്ക് മറക്കാനാവാത്തവര്‍ എനിക്ക് ഓര്‍ക്കാനാകുന്നവരായി മാറുകയാണ്. ഒരിക്കല്‍ ചന്ദേട്ടനെ നേരില്‍ കാണാന്‍ പറ്റുമെന്ന് ആശിക്കുന്നു.